Friday 25 May 2012

ഭക്ഷണം ആരോഗ്യത്തെ ഭക്ഷിക്കുമ്പോള്‍

നാലുനേരം ഭക്ഷണം കഴിക്കുന്നവന്‍ രോഗി എന്നൊരു ചൊല്ലുണ്ട്. പക്ഷെ, ഇന്ന് ഒരു നേരത്തെ ഭക്ഷണം തന്നെ മനുഷ്യനെ രോഗിയാക്കാന്‍ ധാരാളം മതി എന്ന അവസ്ഥയിലെത്തിയിട്ടുണ്ട് കാര്യങ്ങള്‍. അത്രമാത്രം നമ്മുടെ ഭക്ഷണ സംസ്കാരം മാറിപോയിരിക്കുന്നു. ഒപ്പം നമ്മുടെ ആരോഗ്യ ശീലങ്ങളും. കുത്തരിയുടെ കഞ്ഞി, ആവിയില്‍ വേവുന്ന പുട്ടും ഇഡ്ഢലിയും, തുമ്പപ്പൂ തോല്‍ക്കുന്ന ചോറ്, അകമ്പടിക്ക് സ്വന്തം പറമ്പില്‍ വിളഞ്ഞ പച്ചക്കറികള്‍ സമൃദ്ധിയേകുന്ന സാമ്പാറും, അവിയലും, തോരനും, മെഴുക്കുപുരട്ടിയുമായി നീട്ടുന്ന നാനാതരം തൊടുകറികള്‍. എരിവും പുളിയും, മധുരവുമൊക്കെയായി നിറയുന്ന രുചിഭേദങ്ങള്‍ക്കൊപ്പം പോഷക മേന്മയും സമ്മേളിക്കുന്ന നമ്മുടെ പഴയ തീന്മേശകള്‍ ഇന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
ഫാസ്റ്റ്ഫുഡ് എന്ന ഓമന പേരിലൊരു പകരക്കാരന്‍ ഇപ്പോള്‍ നമ്മുടെ രസമുകുളങ്ങളെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഇരുന്ന് കഴിക്കരുത്എന്ന് പഴമക്കാര്‍ പറയുമായിരുന്നു. അതായത് ഭക്ഷണം കഴിക്കാനായി മാത്രമാകരുത് ജീവിതമെന്നു സാരം. നമ്മള്‍ പക്ഷെ, ഇന്ന് ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അതും വീട്ടിലല്ല. റസ്റോറന്റുകളില്‍ നിന്നും റസ്റോറന്റുകളിലേക്ക് മാറി മാറി ഇരിക്കുന്നു. പുതിയ കാലത്തെ ജീവിതത്തിന്റെ വേഗത്തിനൊപ്പം നല്‍കുന്നതുകൊണ്ടാകാം ഈ പുതിയ ഭക്ഷണശീലത്തോട് നമുക്കിത്ര പ്രിയം. ജനപ്രിയ സിനിമ എന്നു പറയുന്നമാതിരി ജനപ്രിയ ഫുഡ് ഏതാണെന്നു ചോദിച്ചാല്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ - ഫാസ്റ്റ്ഫുഡ്.
ഇത് ഏതെങ്കിലുമൊരു വിഭവത്തിന്റെ മാത്രം പേരല്ല. വന്‍കിട റസ്റോറന്റ് ചെയിനുകള്‍ മുതല്‍ നാലുപേര്‍ കൂടുന്ന നാട്ടിന്‍പുറത്തെ സിറ്റികളില്‍ പോലും കൂണുപോലെ പെരുകുന്ന റസ്റോറന്റുകളില്‍ വരെ ചൂടോടെ വിളമ്പുന്ന വര്‍ണ്ണശബളമായ വിവിധ വിഭവങ്ങള്‍ക്ക് മൊത്തത്തിലുള്ള പേരാണ് ഫാസ്റ്റ്ഫുഡ് എന്നത്.
യഥാര്‍ത്ഥത്തില്‍ ഫാസ്റ്റ്ഫുഡിനെ രോഗങ്ങളുടെ മൊത്ത വിതരണക്കാരന്‍ എന്നുതന്നെയാണ് വിളിക്കേണ്ടത്. വെറും സ്വാദും മണവുമല്ലാതെ ശരീരത്തിനുവേണ്ട പോഷകങ്ങള്‍ ഒന്നും തന്നെ കണികാണാന്‍ പോലുമില്ലാത്ത ഈ സാധനത്തെ മറ്റെങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഫാസ്റ്റ്ഫുഡ് എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം അത്ര ഫാസ്റായാണ് ഈ ആഹാരം ശരീരത്തില്‍ രോഗങ്ങളെ കുത്തിനിറയ്ക്കുന്നത്. പക്ഷെ, രണ്ട് വയസ്സുള്ള കുഞ്ഞുമുതല്‍ 60-70 കഴിഞ്ഞ മുത്തശ്ശന്മാരും, മുത്തശ്ശിമാരും വരെ ഫാസ്റ്റ്ഫുഡിന്റെ ആരാധകരാണ്. അത് ഏറെ സ്വാദിഷ്ഠമാണ്. വയര്‍ നിറയെ കഴിക്കാവുന്നത്ര രുചികരവും. ഏതെങ്കിലും റസ്റോറന്റില്‍ ഫോണ്‍ വിളിച്ച് ഓര്‍ഡര്‍ കൊടുത്താല്‍ ബൈക്കിനു പിന്നില്‍ ഫിറ്റ് ചെയ്ത പെട്ടിയുമായി നഗരം ചുറ്റുന്ന ഡെലിവറി ബോയ്സ് വേണ്ട സാധനം ചൂടോടെ വീട്ടില്‍ ഡെലിവറി ചെയ്യും. നമ്മളൊന്നു തിന്നുതീര്‍ത്താല്‍ മതി. ഇത്രയും സൌകര്യമുണ്ടെങ്കില്‍ ഫാസ്റുഫുഡിനെന്താണ് കുഴപ്പം. ശരിയാണ്. ഇതിലപ്പുറം ചിന്തിക്കാത്തിടത്തോളം ഫാസ്റ്ഫുഡ് ശരിക്കും ഒരനുഗ്രഹമാണ്.
പക്ഷെ, അപ്പുറത്തേക്കൊന്ന് ചിന്തിച്ചാലോ? പോഷകപരമായ അല്പം പോലും സന്തുലിതമല്ലാത്ത, തീര്‍ത്തും അനാരോഗ്യകരമായൊരു ഭക്ഷണവസ്തു മാത്രമാണത്. ചുരുക്കത്തില്‍ നമ്മുടെ ശരീരത്തിന് വേണ്ടതൊന്നും അതിലില്ല. നേരെമറിച്ച് ശരീരത്തിന് ആവശ്യമില്ലാത്ത ദോഷകരമായ ഘടകങ്ങള്‍ പരമാവധി അളവില്‍ അതിലടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഗുണകരമായ വിറ്റാമിനുകളോ മിനറലുകളോ നാരുകളോ പോലും ഫാസ്റ് ഫുഡിലില്ല. എന്നാലോ, കൊഴുപ്പും പഞ്ചസാരയും കലോറിയും കാര്‍ബോ ഹൈട്രേറ്റുമൊക്കെ എത്രവേണമെങ്കിലും അതില്‍ കാണും. ഇതിനൊക്കെ പുറമെ പല ഫാസ്റ്ഫുഡ് റസ്റോറന്റുകളിലും വിവിധതരം ഫാസ്റ് ഫുഡിനൊപ്പം ഇന്‍സന്റീവ് എന്നപോലെ വിളമ്പുന്ന കപ്പ്/കുപ്പി കണക്കിന് കോളയിലുള്ള അപകടങ്ങള്‍ വേറെയും. ചുരുക്കത്തില്‍ ഒരാവശ്യവുമില്ലാത്ത കലോറി കയ്യും കണക്കുമില്ലാതെ ശരീരത്തില്‍ അടിഞ്ഞുകൂടി നാമൊക്കെ വീര്‍ത്തുകൊണ്ടിരിക്കും. കണ്ണാടിയില്‍ കാണുന്ന സൂപ്പര്‍സൈസ് വ്യക്തി താന്‍ തന്നെയാണെന്ന് തിരിച്ചറിയുമ്പോള്‍പോലും ഫാസ്റ്ഫുഡിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് നമുക്ക് കുതറി മാറാനാകില്ല. അത്രമാത്രം അതു നമ്മളെ അടിമകളാക്കിയിരിക്കും. പൊണ്ണത്തടി പക്ഷെ, അവസാനമല്ല. യഥാര്‍ത്ഥത്തില്‍ അതൊരു തുടക്കമാണ്. രോഗങ്ങളും വിവിധതരം അസ്വസ്ഥതകളും അപ്പുറത്ത് ടിക്കറ്റെടുത്ത് നില്‍പ്പുണ്ട്. ശരീരത്തിന് വലിപ്പം കൂടുന്നത് കൂടുതല്‍ കൂടുതല്‍ രോഗങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിസ്, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, വിവിധതരം കാന്‍സറുകള്‍, തുടങ്ങി എണ്ണമില്ലാത്ത അസുഖങ്ങള്‍ പ്രണയപൂര്‍വ്വം നമ്മളിലേക്ക് വന്നുകൊണ്ടിരിക്കും. പ്രണയിക്കുമ്പോള്‍ രണ്ടുപേരില്ലെന്ന് പറയുന്നത് അന്വര്‍ത്ഥമാക്കുംവിധം ഒടുവില്‍ രോഗങ്ങള്‍ മാത്രം ബാക്കിയാകും. 2000-ല്‍ യു.എസ്. ഹെല്‍ത്ത് കെയര്‍ സിസ്റം രാജ്യത്തെ പൊണ്ണത്തടി നിരക്ക് കുറയ്ക്കാനായി ചെലവിട്ടത് 61 ബില്യണ്‍ ഡോളറാണ്. മറുവശത്ത് അമേരിക്കക്കാര്‍ മൊത്തത്തില്‍ ഒരുവര്‍ഷം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ചെലവിടുന്നതിലും വലിയ തുക ഫാസ്റ്ഫുഡ് ഔട്ട്ലെറ്റുകളില്‍ മുടക്കുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ലോകത്തെമ്പാടുമായി 60% മരണങ്ങള്‍ക്കും കാരണമാകുന്നത് കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍, കാന്‍സറുകള്‍, പ്രമേഹം എന്നീ പ്രശ്നങ്ങളാണ്. (ഇങ്ങിനെ മരിക്കുന്നവരില്‍ 9 മില്യണ്‍ പേരും 60 വയസ്സിന് താഴെ പ്രായമുള്ളവരാണ്). പുകവലി, മദ്യപാനം എന്നീ കാരണങ്ങള്‍ക്കൊപ്പം തെറ്റായ ആരോഗ്യ ശീലങ്ങളും ഈ രോഗങ്ങളിലേക്ക് വഴിതുറക്കുന്നു.
കുട്ടികളുടെ കാര്യമാണ് ഏറെ അപകടകരം. കുട്ടികളെ അടക്കിയിരുത്തുവാന്‍വേണ്ടി ടി.വി. അല്ലെങ്കില്‍ വീഡിയോ ഗെയിം ഓണ്‍ ചെയ്ത് കൊല്ലും കൊലയും അതിക്രമവും നിറഞ്ഞ പരിപാടികള്‍ കാണാന്‍ വിട്ട് അടുത്ത് മനോഹരമായ പായ്ക്കില്‍ വരുന്ന പൊട്ടറ്റോ ചിപ്സോ മറ്റെന്തെങ്കിലും ജങ്ക് ഫുഡ്ഡോ വച്ചുകൊടുക്കും. ഇതാണ് ചെറുപ്പത്തിലേ കുട്ടി ശീലിക്കുന്നത്. അവരുടെ ശരീരവും മനസ്സും വിഷം കൊണ്ട് നിറയ്ക്കപ്പെടുന്നു. കുഞ്ഞുന്നാളിലേ ജങ്ക് ഫുഡിനും ഫാസ്റ്ഫുഡിനും അടിമകളാകുന്ന കുട്ടികളെ ഇതില്‍ നിന്ന് മോചിപ്പിക്കാന്‍ പിന്നെ ഏറെ പണിപ്പെടേണ്ടി വരും. ചില പഠനങ്ങള്‍ പ്രകാരം ഉയര്‍ന്ന അളവില്‍ കലോറിയും കൊഴുപ്പും നിറഞ്ഞ ഈ ആഹാരം മനുഷ്യ ശരീരത്തിലെ ഹോര്‍മോണുകളുടെ ഘടനയെ പുനഃക്രമീകരിക്കുന്നു. ഇത്തരത്തിലുള്ള ആഹാരത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുക എന്നതാകും ഹോര്‍മോണുകളുടെ പുതിയ ഡ്യൂട്ടി. കഴിക്കുന്നവരെ അടിമകളാക്കുന്നു എന്നു പറയുന്നതില്‍ തീരെ അതിശയോക്തിയില്ലെന്നു ചുരുക്കം. എത്രമാത്രം അധികം ഈ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നുവോ അത്രമാത്രം. ആ ശീലം ഉപേക്ഷിക്കാന്‍ നമുക്ക് കഴിയാതെ വരുന്നു. മുതിര്‍ന്നവര്‍ക്കുകൂടി ഇതില്‍ നിന്നൊഴിവാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ കുട്ടികളുടെ കാര്യം പറയണോ?
ചെറുപ്പത്തില്‍ തന്നെ പൊണ്ണത്തടിയന്മാരാകുന്ന കുട്ടികളുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നുവെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പറയുന്നത്. ലോകത്ത് 5 വയസ്സില്‍ താഴെയുള്ള ഏകദേശം 45 മില്യണ്‍ കുട്ടികള്‍ അമിത വണ്ണമുള്ളവരാണ്. അതുകൊണ്ട് ഫാസ്റ്/ജങ്ക് ഫുഡ് ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ കുറക്കണമെന്ന് വിവിധ കമ്പനികളോടും രാഷ്ട്രങ്ങളോടും ണഒഛ ആവശ്യപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങള്‍ അപകടം മുന്‍കൂട്ടി അറിഞ്ഞ് ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നുകഴിഞ്ഞു. പക്ഷേ, ഇന്ത്യയടക്കം മിക്ക വികസ്വര രാജ്യങ്ങളും ആവശ്യമായ നടപടികള്‍ ഇനിയും എടുക്കേണ്ടിയിരിക്കുന്നു.
മക്ഡൊണാള്‍ഡ്, കെ.എഫ്.സി., കൊക്കൊകോള, പിസാഹട്ട് തുടങ്ങിയവയാണ് ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ ഫാസ്റ്റ്ഫുഡ് ചെയിനുകള്‍, ഇതില്‍ മക്ഡൊണാള്‍ഡിന്റെ ഡീലക്സ് ബ്രേക്ഫാസ്റ്റ് മോശം ആഹാരങ്ങളുടെ മാതാവ് എന്നാണ് അറിയപ്പെടുന്നത്. 1220 കലോറിയാണ് അതിലുള്ളത്. 550 ഗ്രാം കൊഴുപ്പും. ഈ രീതിയില്‍ ഇത്തരം റസ്റോറന്റുകള്‍ വിളമ്പുന്ന ഓരോ വിഭവവും കലോറിയുടെയും കൊഴുപ്പിന്റെയും ആകെത്തുകയാണ്. ഒരു കിലോഗ്രാം ഗ്രില്‍ഡ് ഇറച്ചി 800 സിഗററ്റിന് തുല്യമാണ് എന്ന യാഥാര്‍ത്ഥ്യം നമ്മെ നടുക്കുകതന്നെ ചെയ്യും.
ഫാസ്റ്റ്ഫുഡിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഇന്ന് ഒരുപക്ഷെ ഒരു വലിയ വിഭാഗം ആള്‍ക്കാരും ബോധവാന്മാരാണ്. എന്നിട്ടും, നമുക്ക് ആ ശീലം ഉപേക്ഷിക്കാനാവുന്നില്ലെങ്കില്‍ നാം ആരെയാണ് കുറ്റപ്പെടുത്തുക. ഫാസ്റ്റ്ഫുഡ് വിളമ്പുന്ന റസ്റോറന്റുകളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇതേ റസ്റോറന്റുകളില്‍ പച്ചക്കറികളും പഴങ്ങളും കൂടുതല്‍ അളവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല വിഭവങ്ങളുമുണ്ട്. എന്നിട്ടും വിഷം മാത്രമേ നാം കഴിക്കൂ എന്ന് ശഠിക്കുമ്പോള്‍ കുറ്റക്കാര്‍ ഒരു പരിധിവരെ നാം കൂടിയാണ്. ഒരിക്കലും ഒരാള്‍ തന്റെ വാഹനത്തില്‍ അറിഞ്ഞുകൊണ്ട് കലര്‍പ്പുള്ള ഇന്ധനം ഉപയോഗിക്കില്ല. അങ്ങനെ ചെയ്താലെന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയാവുന്നതാണ്. പക്ഷെ, സ്വന്തം വാഹനത്തോട് കാട്ടുന്ന അത്ര പരിഗണന നാം സ്വന്തം ശരീരത്തോട് കാണിക്കുന്നില്ല. അത്തരമൊരു രീതി മാറ്റുകതന്നെവേവണം.
തെറ്റായ ആരോഗ്യശീലങ്ങളുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാവാന്‍ നാം ഇനിയും വൈകിക്കൂടാ. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗത്തെയും പ്രചരണത്തെയും തടയാന്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു. ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക, ഒപ്പം അതിനെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കുകയും വേണം. കുട്ടികളുടെ കാര്യത്തില്‍ നാം കൂടുതല്‍ കരുതലെടുക്കേണ്ടിയിരിക്കുന്നു. ഫാസ്റ് ഫുഡ് ശീലിക്കുന്ന കുട്ടികള്‍ക്ക് അതൊരു അഡിക്ഷനായി മാറും അതില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിന് പിന്നെയേറെ വിഷമകരവുമായിരിക്കും. കുട്ടികളെ വീട്ടില്‍ ടി.വി. ക്കും കമ്പ്യൂട്ടറിനും മുന്നില്‍ അടയിരിക്കാന്‍ അനുവദിക്കാതിരിക്കുക. പുറത്തുപോയി കളികളിലേര്‍പ്പെട്ട് മാനസികവും ശാരീരികവുമായ ആരോഗ്യം നേടാന്‍ അവരെ ശീലിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇപ്പോള്‍ നാമൊത്തിരി കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ നമുക്കൊപ്പം ലോകത്തിനും അത് നന്മയായി മാറും. മറിച്ചായാല്‍, വിശപ്പിനു കഴിക്കുന്ന ഭക്ഷണം എന്നെന്നേക്കുമായി നമ്മുടെ ആരോഗ്യവും സന്തോഷവും കെടുത്തുകതെന്നെ ചെയ്യും.

No comments:

Post a Comment