Friday 25 May 2012


ലോകമെങ്ങും പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 200 ദശലക്ഷത്തിനും മുകളില്‍ പ്രമേഹരോഗികള്‍ ലോകത്തുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ജീവിതശൈലി കേരളത്തെയും പ്രമേഹത്തിന്റെ നാടാക്കി മാറ്റിയിരിക്കുന്നു. 40 ലക്ഷം മലയാളികള്‍ ഇന്ന് പ്രമേഹരോഗത്തിന്റെ അടിമകളാണ്
Types of Diabetes
പ്രമേഹംപലതരം

രോഗലക്ഷണത്തെ അടിസ്ഥാനമാക്കി പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ്, സെക്കന്ററി ഡയബറ്റിസ് എന്നിങ്ങനെ രണ്ടുതരത്തില്‍ പറയാറുണ്ട്.
പ്രൈമറി: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അല്ലെങ്കില്‍ രോഗങ്ങളുടെ അകമ്പടികളൊന്നുമില്ലാതെ കടന്നുവരുന്നതാണ് പ്രൈമറി ഡയബറ്റിസ്. ഇതിനെ പ്രാഥമികപ്രമേഹമെന്നും പറയാറുണ്ട്.
സെക്കന്ററി: ഏതെങ്കിലും രോഗത്തിന്റെ തുടര്‍ച്ചയായോ ചികില്‍സയുടെ ഭാഗമായോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്. വിരളമായി മാത്രമാണ് ഇതു കണ്ടുവരുന്നത്.
ഇവയില്‍ വ്യാപകമായി കണ്ടുവരുന്നത് പ്രൈമറി ഡയബറ്റിസ് ആണ്. പ്രാഥമികപ്രമേഹം രണ്ടുതരത്തിലുണ്ട്. ചികില്‍സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവയ്പില്ലാതെ മറ്റു ചികില്‍സാമാര്‍ഗ്ഗങ്ങളുപയോഗിച്ച് നിയന്ത്രിക്കാവുന്ന ടൈപ്പ് 2 പ്രമേഹവും.
ടൈപ്പ് 1

പാന്‍ക്രിയാസ് ഗ്രന്ഥികള്‍ ഇന്‍സുലിന്‍ ഉല്പാദനം നിര്‍ത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഏതുപ്രായക്കാരെയും ഈ രോഗം ബാധിക്കാമെങ്കിലും കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇതിന് ജുവനൈല്‍ ഡയബറ്റിസ് എന്നും പറയുന്നു. ചെറുപ്പക്കാരിലും വളരെ അപൂര്‍വ്വമായി ടൈപ്പ് 2 പ്രമേഹം ഉണ്ടാകാറുണ്ട്. എന്നാല്‍ 40നു മുകളിലുള്ളവരില്‍ അത്യപൂര്‍വമായി മാത്രമേ കാണാറുള്ളൂ. ആകെയുള്ള പ്രമേഹരോഗികളില്‍ 4-5% മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പരമ്പരാഗതമായി ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും അപൂര്‍വം ചിലരില്‍ കുടുംബപശ്ചാത്തലം കാരണമാകാറുണ്ട്.
ഇന്‍സുലിന്റെ അളവ് അശേഷം ഇല്ലാതാവുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹത്തിനുള്ളത്. ഈ അവസ്ഥയില്‍ രക്തത്തിലെ ഗ്ളൂക്കോസ് അഥവാ പഞ്ചസാര ഉയര്‍ന്ന നിലയിലാവുന്നു. ഇവിടെ രോഗിയുടെ നില പെട്ടെന്ന് വഷളാവാനുള്ള സാധ്യതയേറെയാണ്. രോഗി പെട്ടെന്ന് diabetic ketoacidosis എന്ന വളരെ ഗുരുതരമായ അവസ്ഥയിലെത്തുന്നു. പഞ്ചസാരയുടെ നില ഉയരുമ്പോള്‍ കണ്ണ്, കിഡ്നി, ഹൃദയം, രക്തക്കുഴലുകള്‍, ഞരമ്പുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാക്കുന്നു. അതോടെ രോഗി പെട്ടെന്നു മരിച്ചുപോകാനിടയാകുന്നു.

രോഗലക്ഷണങ്ങള്‍:
*അമിതദാഹം
*
അമിതമായമൂത്രം
*
ഭാരംകുറയുക
*
അമിതവിശപ്പ്(ചിലസമയങ്ങളില്‍)
രോഗലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കമോ ആഴ്ചകള്‍ക്കുള്ളിലോ പ്രത്യക്ഷപ്പെടും. ചികില്‍സ ലഭിക്കാതെ വരുമ്പോള്‍ പനി പോലുള്ള രോഗം പിടികൂടുന്നു. അപ്പോള്‍ പനിക്കു ചികില്‍സ തേടുകയാണ് പതിവ്. യഥാര്‍ത്ഥരോഗം കണ്ടുപിക്കാതെയും ചികില്‍സിക്കാതെയും തുടര്‍ന്നാല്‍ അമിത വിയര്‍പ്പ്, ചര്‍മ്മവരള്‍ച്ച. ഛര്‍ദ്ദി, കിതപ്പ്, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ സംജാതമാകുന്നു.
രോഗകാരണം: ജീവിതശൈലിയോ പാരമ്പര്യമോ ഭക്ഷണരീതിയോ ഒന്നുമല്ല ടൈപ്പ് 1 പ്രമേഹത്തിന് ഇടയാക്കുന്നത്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിക്കാനിടയാകുന്നതാണ് രോഗകാരണമെന്നാണ് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ബീറ്റാകോശങ്ങള്‍ നശിക്കാനുള്ള കാരണമെന്തെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ പ്രതിരോധവ്യവസ്ഥ അബദ്ധത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചുകളയാനിടയുണ്ട്. ഓട്ടോ ഇമ്യൂണ്‍ ഡിസീസ് എന്ന ഈ രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചില അജ്ഞാതവൈറസുകളുടെ ആക്രമണം മൂലമാണെന്നും പറയപ്പെടുന്നുണ്ട്.
ചികില്‍സ: രോഗകാരണം ഏതായാലും ഇതിനുള്ള ചികില്‍സ ഇന്‍സുലിന്‍ കുത്തിവയ്ക്കലാണ്. അതുകൊണ്ടാണ് ഇന്‍സുലിന്‍ ആശ്രമിത പ്രമേഹം എന്ന് ടൈപ്പ് 1 പ്രമേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതിനുമുമ്പ് നിരവധി രോഗികള്‍ മരണപ്പെട്ടിരുന്നു. ടൈപ്പ് 1 പ്രമേഹം തടയാന്‍ മാര്‍ഗ്ഗമില്ല എന്നതാണ് വസ്തുത. എന്നാല്‍ സമീകൃതാഹാരവും പഞ്ചസാരയുടെ നിയന്ത്രണവുംകൊണ്ട് രോഗസാധ്യതയെ തടയുകയോ വൈകിക്കുകയോ ചെയ്യാം. ഒരിക്കല്‍ പിടികൂടിയാല്‍ ഒഴിയാബാധപോലെ പിന്‍തുടരുന്ന ഈ രോഗത്തിന്റെ ചികില്‍സയും ഒരു തുടര്‍ക്കഥയാകുന്നു.
ടൈപ്പ് 2
ജീവിതശൈലിയും പാരമ്പര്യയും ആഹാരരീതിയും മൂലം സംജാതമാകുന്ന ടൈപ്പ് 2 ആണ് ഇന്ന് പൊതുവെ വ്യാപകമായി കണ്ടുവരുന്ന പ്രമേഹം. പ്രമേഹരോഗികളില്‍ 90-95% ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. മുമ്പ് 35 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ രോഗം പിടിപെട്ടിരുന്നതെങ്കില്‍ ഇന്ന് 18 വയസുമുതലുള്ളവരില്‍ ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നുണ്ട്. ചിട്ടയില്ലാത്ത ജീവിതം നയിക്കുന്നവരെയാണ് ഈ രോഗം പിടികൂടുന്നത്. കൊഴുപ്പും അമിതഭാരവും രോഗത്തെവിളിച്ചുവരുത്തുകയാണ്.
രോഗകാരണം
ടൈപ്പ് 2 പ്രമേഹക്കാരില്‍ ടൈപ്പ് 1 ലെന്നപോലെ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാതിരിക്കുന്നില്ല. എന്നിരുന്നാലും പാന്‍ക്രിയാസ് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാത്ത അവസ്ഥയോ അല്ലെങ്കില്‍ ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം നടക്കാത്ത അവസ്ഥയോ ഉണ്ടാകുന്നു. ഇതിന് ഇന്‍സുലിന്‍ റെസിസ്റന്‍സ് (insulin resistance) എന്നു പറയുന്നു. ഇന്‍സുലിന്‍ കുറയുകയോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ ശരീരകോശങ്ങള്‍ക്കാവശ്യമായ ഗ്ളൂക്കോസ് ലഭിക്കാതെ വരും. അതോടെ കോശങ്ങളിലെത്തേണ്ട ഗ്ളൂക്കോസ് രക്തത്തില്‍ കലരുന്നു. ശരീരകോശങ്ങളുടെ പ്രവര്‍ത്തനം നടക്കാതെ വരുന്നതോടെ സ്വാഭാവികമായും ചുവടെ പറയുന്ന തരത്തിലുള്ള ആശയക്കുഴപ്പങ്ങളും ശരീരത്തില്‍ ഉടലെടുക്കും.
ലക്ഷണങ്ങള്‍:
*ശരീരവരള്‍ച്ച(dehydration)രക്തത്തിലെ പഞ്ചസാര മൂത്രത്തിന്റെ അളവു കൂട്ടുന്നു. മൂത്രത്തിലൂടെ കിഡ്നികള്‍ ഗ്രൂക്കോസ് നഷ്ടപ്പെടുത്തുമ്പോള്‍ ശരീരത്തില്‍നിന്നും കൂടുതല്‍ വെള്ളം ചോര്‍ന്നുപോകുന്നു. ഇത് വരള്‍ച്ചയ്ക്ക് അത് ഇടയാക്കുന്നു.
*
അബോധാവസ്ഥ(DiabeticComa)ശരീരത്തിന് അമിതമായ വരള്‍ച്ചയുണ്ടാകുമ്പോഴും ഫ്ളൂയിഡ് നഷ്ടമാവുമ്പോഴും അവ പരിഹരിക്കാനായി ധാരാളം പഴങ്ങള്‍ കഴിക്കേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ പ്രമേഹരോഗിയാവുന്നതോടെ പഴങ്ങളെ ദൂരെ നിര്‍ത്തേണ്ട ഗതികേടുണ്ടാവുന്നു. അതോടെരോഗി ക്ഷീണിച്ചുണങ്ങിപ്പോകുന്നു. ഇത് മാനസികമായ നൈരാശ്യത്തിനും ഇടവരുത്തുമെന്നതില്‍ സംശയമില്ല.
*
മരുന്നുകള്‍ഫലിക്കാത്തഅവസ്ഥ
രോഗങ്ങളുണ്ടാകുമ്പോള്‍ ഡോക്ടര്‍ കൊടുക്കുന്ന മരുന്നുകള്‍ ഫലിക്കാതെപോകുന്ന അവസ്ഥയാണ് ഏറ്റവും രോഗിയുടെ ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങള്‍ കടക്കുന്നു.
*
അവയവനഷ്ടങ്ങള്‍: രക്തത്തിലെ അമിതഗ്ളൂക്കോസ് കണ്ണ്, കിഡ്നി, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകളെയും ഞരമ്പുകളെയും താറാമാറാക്കും. ഹൃദയസ്തംഭനത്തിനും സ്ട്രോക്കിനുമൊക്കെ ഇത് കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളില്‍ പലതും ടൈപ്പ് 1 നുള്ളതുതന്നെയാണ്.
*
അമിതദാഹം (Excessive thirst)
*
അമിതവിശപ്പ് (പ്രത്യേകിച്ചും ഭക്ഷണശേഷം) (Increased hunger, especially after eating).
*
വായ വരളുക (Dry mouth)
*
മനംപുരട്ടലും ഇടയ്ക്ക് ഛര്‍ദ്ദിയും (Nausea and occasionally vomiting)
*
തുടര്‍ച്ചയായ മൂത്രമൊഴിക്കല്‍ (Frequent urination)
*
ക്ഷീണവും തളര്‍ച്ചയും (Fatigue (weak, tired feeling)
*
കാഴ്ചമങ്ങല്‍ (Blurred vision)
*
കൈകാലുകളില്‍ മരവിപ്പ് (Numbness or tingling of the hands or fee)
*
ത്വക്കിലും മൂത്രാശയത്തിലും മറ്റും ഉണ്ടാകുന്ന അണുബാധ
ജീവിതശൈലീരോഗം: ടൈപ്പ് 2 പ്രമേഹം ജീവിതശൈലീരോഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാരമ്പര്യം രോഗസാധ്യത കൂട്ടുന്നു എന്നത് മറ്റൊരു വശം. ഏതൊരാളെയും ഏതു സമയത്തും കടന്നാക്രമിക്കാന്‍ കാത്തുനില്‍ക്കുന്ന ഈ രോഗത്തിന്റെ വിത്തുകള്‍ സര്‍വ്വവ്യാപിയായതുകൊണ്ടുതന്നെ ഇതേക്കുറിച്ചുള്ള ഗവേഷണങ്ങളും പുതിയ പരീക്ഷണങ്ങളും ലോകമെങ്ങും നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഗവേഷണങ്ങള്‍ പ്രമേഹത്തിന്റെ കാരണങ്ങളിലേക്കും പുത്തന്‍ ചികില്‍സാരീതികളിലേക്കും വെളിച്ചം വീശുന്നുണ്ട്
പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം
ആരംഭത്തില്‍ ലക്ഷണമൊന്നും പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ പ്രമേഹം തുടക്കത്തിലേ കണ്ടെത്താറില്ല. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഏറിയ ഉല്‍ക്കണ്ഠയും ബോധവല്‍ക്കരണവും മൂലം ഇന്ന് രോഗനിര്‍ണ്ണയത്തിനുള്ള സങ്കേതങ്ങള്‍ കുറെയൊക്കെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. രോഗം വന്നതിനുശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് രോഗം വരാതിരിക്കാന്‍ നോക്കുന്നതാണ് എന്ന വസ്തുത ആധുനികസമൂഹം ഉള്‍ക്കൊള്ളുന്നുണ്ട്.
രോഗനിര്‍ണ്ണയം വൈകിപ്പോകുമ്പോള്‍ ചികില്‍സയും ദൈനംദിനജീവിതവും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കു കടക്കുന്നു. എന്നാല്‍ പ്രാരംഭദശയില്‍ത്തന്നെ അറിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താനാവും. 30 വയസു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനയ്ക്കു വിധേയമാകണം. അഥവാ, അമിതവിശപ്പ്, അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കൈകാല്‍തരിപ്പ്, ഉണങ്ങാത്ത മുറിവ്, അസാധാരണമായി ഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ ഡോക്ടറെ സമീപിക്കുകയും രോഗനിര്‍ണ്ണയം നടത്തുകയും വേണം.
രക്തപരിശോധന മൂന്നു തരത്തില്‍
പ്രമേഹരോഗം കണ്ടുപിടിക്കാന്‍ ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. പൊതുവെ മൂന്നു രീതിയിലാണ് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില തിട്ടപ്പെടുത്തുന്നത്. ആഹാരത്തിനു മുമ്പ്, ആഹാരത്തിനു ശേഷം, ഭക്ഷണനിയന്ത്രണില്ലാതെ എന്നിങ്ങനെ മൂന്നു തരത്തില്‍ രക്തപരിശോധന നടത്തുന്നു. 1. ഷുഗര്‍ നില ആഹാരത്തിനു മുമ്പ്
100 00 mg/dl-ല്‍ താഴെ നോര്‍മല്‍
100-125
പ്രമേഹസാധ്യത
125
നു മുകളില്‍ പ്രമേഹം
2.
ഷുഗര്‍ നില ആഹാരത്തിനു ശേഷം രണ്ടു മണിക്കൂറിനകം
100 mg/dl- താഴെ നോര്‍മല്‍
100-199
പ്രമേഹസാധ്യത
200
നു മുകളില്‍ പ്രമേഹം
3.
ഷുഗര്‍ നില ഏതെങ്കിലും സമയത്ത് (random)
140 mg/dlല്‍ താഴെ നോര്‍മല്‍
140-199
പ്രമേഹസാധ്യത
200
നു മുകളില്‍ പ്രമേഹം മുകളില്‍ പറഞ്ഞ മൂന്നു സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പരിധിക്കു മുകളിലായാല്‍ പ്രമേഹമുണ്ടെന്ന് ഉറപ്പിക്കാം. ഈ മൂന്നു രീതികളിലും രക്തപരിശോധയിലൂടെയാണ് പ്രമേഹം സ്ഥിരീകരിക്കുന്നത്. രോഗമുണ്ടെന്നു കണ്ടെത്തിയാല്‍ ഇടയ്ക്കിടെ ഈ പരിശോധന നടത്തേണ്ടിവരും. ഭക്ഷണം കഴിക്കാതെയും നിര്‍ദ്ദിഷ്ടഭക്ഷണം കഴിച്ചും ലാബില്‍ എത്തുന്ന രോഗിയുടെ രക്തം കുത്തിയെടുത്ത് പരിശോധിക്കുമ്പോള്‍ ഫലം പോയിന്റായി രേഖപ്പെടുത്തുന്നു.
മൂത്രപരിശോധന
പ്രമേഹം കണ്ടത്താനുള്ള പ്രാഥമികപരിശോധനയാണ് ഇത്. എന്നാല്‍ ഈ പരിശോധനയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറില്ല. മൂത്രപരിശോധന നടത്തുന്നത് ഇപ്രകാരമാണ്. 5 മില്ലി ബനഡിക്റ്റ് ലായനി (മെഡിക്കല്‍ സ്റോറില്‍ ലഭിക്കും) തിളപ്പിച്ചശേഷം അതില്‍ 3 തുള്ളി മൂത്രം ഇറ്റിച്ചശേഷം വീണ്ടും തിളപ്പിക്കുന്നു. നിറഭേദമുണ്ടെങ്കില്‍ പ്രമേഹമുണ്ടെന്നാണ് സൂചന. പക്ഷേ, മൂത്രത്തിലെ മറ്റു ചില ഘടകങ്ങളും നിറംമാറ്റത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ണ്ണയരീതി അവസാനവാക്കല്ല എന്നു പറയുന്നത്.
ഫാസ്റിങ് ബ്ളഡ് ഷുഗര്‍ (FBS): രാവിലെ ആഹാരത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില പരിശോധിക്കുന്നതിനാണ് ഫാസ്റിങ് ബ്ളഡ് ഷുഗര്‍ എന്നു പറയാറ്. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതിരുന്ന ഈ സമയത്ത് പ്രമേഹമില്ലാത്ത ഒരാളുടെ ഷുഗര്‍നില 100-ല്‍ താഴെയായിരിക്കും. 100 നും 125 നുമിടയിലാണെങ്കില്‍ പ്രമേഹത്തിനു സാധ്യതയുണ്ട്. പോയിന്റ് നില 125 നു മുകളിലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് വ്യക്തം. എന്നാല്‍ ആദ്യപരിശോധനയുടെ ഫലം മാത്രം നോക്കി ചികില്‍സ തുടങ്ങാറില്ല. ഒരുവട്ടം കൂടി ഇതേ പരിശോധന നടത്തുകയും ഫലം വീണ്ടും പോസിറ്റീവാണെങ്കില്‍ മാത്രം ചികില്‍സിച്ചുതുടങ്ങാം. ആദ്യപരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ രണ്ടോ മൂന്നോ ദിവസത്തിനുശേഷം അടുത്ത പരിശോധനയ്ക്ക് വിധേയമാകണം
ഭക്ഷണശേഷം (PPBS): ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനുശേഷമാണ് രക്തപരിശോധന നടത്തുക. ആഹാരത്തിനുശേഷമുള്ള നോര്‍മല്‍ ഷുഗര്‍നില 140ല്‍ താഴെയാണ്. എഫ്.ബി.എസ് ടെസ്റില്‍ പഞ്ചസാരയുടെ അളവ് 126 നു മുകളിലും പി.പിബി.എസില്‍ 200 നുമുകളിലുമാണ് രേഖപ്പെടുത്തുന്നതെങ്കില്‍ പ്രമേഹമുണ്ടെന്ന് തീര്‍ച്ചയാക്കാം.
ഭക്ഷണനിയന്ത്രണമില്ലാതെ (random blood sugar) : ഈ ടെസ്റ് ഏതു സമയത്തും നടത്താം. ശരീരത്തിലെ പഞ്ചസാരയുടെ നില കൂടിനില്‍ക്കുകയാണെങ്കില്‍ ഏതു സമയത്തു പരിശോധിച്ചാലും ഫലം വ്യക്തമാകും. പക്ഷേ, ഈ ടെസ്റ് ചികില്‍സ തുടങ്ങുന്നതിനുള്ള അളവായി കണക്കാക്കിയിട്ടില്ല. ഫലം രോഗാവസ്ഥയെ സൂചിപ്പിക്കുന്നു എങ്കില്‍ ഉടന്‍തന്നെ മറ്റു മെച്ചപ്പെട്ട ടെസ്റുകള്‍ നടത്തുകയാണ് വേണ്ടത്.
ഗ്ളൂക്കോസ് ടോളറന്റ് ടെസ്റ്: ഏറെക്കുറെ വിശ്വാസ്യതയേറിയ പരിശോധനാരീതിയാണ് ഇത്. ചുവടെ പറയുന്ന പ്രത്യേകസാഹചര്യങ്ങളിലാണ് ഈ ടെസ്റ് നടത്തേണ്ടത്.
1.
രക്തപരിശോധനയില്‍ ഫലം നെഗറ്റീവും അതേസമയം മൂത്രപരിശോധനയില്‍ പോസിറ്റീവുമാവുക
2.
പ്രമേഹത്തിനുള്ള എല്ലാ സാധ്യതകളും ലക്ഷണങ്ങളുമുണ്ടായിരിക്കെ ഫലം നെഗറ്റീവായിരിക്കുക.
3.
ഗര്‍ഭിണികളോ കരള്‍-തൈറോയിഡ് രോഗങ്ങളോ ഉണ്ടെങ്കില്‍
4.
അമിതഭാരമുള്ള കുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കില്‍ എഫ്.ബി.എസ്. ടെസ്റ് നടത്തിയശേഷം നിശ്ചിത അളവു ഗ്ളൂക്കോസ് നിശ്ചിത ഇഓരോ ടെസ്റിലും പഞ്ചസാരയുടെ നില കൂടുതലാണ് കാണിക്കുന്നതെങ്കില്‍ പ്രമേഹം ഉറപ്പിക്കാം.
ഗ്ളൂക്കോമീറ്റര്‍ ഉപയോഗിച്ചുള്ള ടെസ്റ്: മരുന്നുകടകളില്‍നിന്ന് വാങ്ങാന്‍ കിട്ടുന്ന ഗ്ളൂക്കോമീറ്റര്‍ എന്ന ഈ ചെറിയ ഉപകരണത്തിന് ഉള്ളംകയ്യിലൊതുങ്ങാവുന്ന വലുപ്പമേയുള്ളൂ. വിരലിന്റെ അറ്റത്തുനിന്ന് വേദനയില്ലാതെ രക്തം കുത്തിയെടുക്കാന്‍ പറ്റുന്ന നേര്‍ത്ത സിറിഞ്ചും രക്തത്തുള്ളികള്‍ ഇറ്റിച്ചുവീഴ്ത്താനുള്ള പേപ്പര്‍സ്ട്രിപ്പും കൂടെയുണ്ടാവും. ഇതുപയോഗിച്ച് ഏതൊരാള്‍ക്കും സ്വയം രോഗനിര്‍ണ്ണയം നടത്താം. വിരല്‍തുമ്പില്‍നിന്നു മാത്രമേ രക്തം ശേഖരിക്കാവൂ എന്നു നിര്‍ബന്ധമുണ്ട്. സ്ട്രിപ്പിലേക്ക് ഒരു തുള്ളി രക്തം ഇറ്റിച്ചുവീഴ്ത്തിയാണ് പരിശോനയ്ക്കെടുക്കുന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം ഗ്ളൂക്കോസ് നില എത്രയെന്ന് ഉപകരണത്തില്‍ തെളിഞ്ഞുവരും. ഗ്ളൂക്കോമീറ്ററിന് നല്ല വില നല്‍കേണ്ടതിനാല്‍ സാധാരണക്കാര്‍ക്ക് ഈ മാര്‍ഗ്ഗം അഭികാമ്യമല്ല. കഴിവുള്ളവര്‍ക്ക് വളരെയേറെ ഉപകാരപ്രദവുമാണ്. ഗുണനിലവാരത്തിലും പ്രവര്‍ത്തനത്തിലും തകരാറൊന്നുമില്ലെങ്കില്‍ ഫലം 95% വിശ്വസിക്കാം.


ഗ്ളൂക്കോമീറ്റര്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
1. ഗുണനിലവാരം ഉറപ്പുവരുത്തുക
2. കൈകള്‍ സോപ്പിട്ടുകഴുകിയശേഷം ഉപയോഗിക്കുക
3.
പേപ്പര്‍സ്ട്രിപ്പ് എപ്പോഴും പുതിയതു മാത്രം ഉപയോഗിക്കുക
4.
ഗ്ളൂക്കോമീറ്ററില്‍ പേപ്പര്‍സ്ട്രിപ്പ് ഉറപ്പിച്ചശേഷം സൂചികൊണ്ട് വിരല്‍ത്തുമ്പില്‍ മെല്ലെ കുത്തുക.
5.
രക്തം ഞെക്കിയെടുക്കാതെ ഇറ്റുവീഴാന്‍ അനുവദിക്കുക
എച്ച്.ബി.എ.സി.(HbA1C): പ്രമേഹപരിശോധനകളില്‍വച്ച് ഏറ്റവും ആധുനികവും മെച്ചപ്പെട്ടതുമാണ് ഇത്. മറ്റു ടെസ്റുകളില്‍ അപ്പോഴത്തെ ഗ്ളൂക്കോസ്നില മാത്രമാണ് അറിയുന്നതെങ്കില്‍ ഇവിടെ മൂന്നു മാസത്തിലെ ശരാശരി ഗ്ളൂക്കോസ് നില എത്രയെന്ന് മനസ്സിലാവുന്നു. പരിശോധനാഫലം ശതമാനക്കണക്കിലാണ് രേഖപ്പെടുത്തുക. 5.6% വരെ നോര്‍മല്‍, 5.7-64% വരെ പ്രമേഹസാധ്യത, 6.5% മുതല്‍ പ്രമേഹം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ശരീരകോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ചുകൊടുക്കുന്ന ഹീമോഗ്ളോബിനില്‍ പറ്റിയിരിക്കുന്ന ഗ്ളൂക്കോസിന്റെ അളവു കണ്ടെത്തുകയാണ് പരിശോധനാരീതി. രക്തതത്തില്‍ ഗ്ളൂക്കോസ് കൂടുതലുണ്ടങ്കില്‍ ഹീമോഗ്ളോബിന്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ഗ്ളൂക്കോസ് പറ്റിയിരിക്കുന്നതായി കാണാം.
രോഗി അറിയേണ്ടത്: പരിശോധനകളില്‍ അവിശ്വാസമുണ്ടാവുക സാധാരണമാണ്. അപ്പോള്‍ ലാബിന്റെ നിരുത്തരവാദിത്വമെന്നോ ഉപകരണത്തിന്റെ ഗുണനിലവാരമില്ലായ്മയേയോ പഴിക്കാനിടയുണ്ട്. അനാവശ്യമായ സംശയങ്ങളും ആശങ്കകളും ചികില്‍സയേയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രമേഹത്തെ സംബന്ധിക്കുന്ന അടിസ്ഥാനവിവരം രോഗിക്ക് ഉണ്ടായിരിക്കണം. പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കില്‍ ഓരോ 5-10 മിനിട്ടിനിടയിലും ഗ്ളൂക്കോസ് നില മാറിക്കൊണ്ടിരിക്കും. ലാബുകള്‍ താരതമ്യംചെയ്തു നോക്കുകയാണെങ്കില്‍ 2-3 മിനിട്ടിനുള്ളില്‍ത്തന്നെ ടെസ്റ് നടത്തിയിരിക്കണം.

ചികില്‍സ

മറ്റു രോഗങ്ങളില്‍നിന്നു വ്യത്യസ്തമാണ് പ്രമേഹചികില്‍സ. രോഗം ഭേദമാകുന്ന മരുന്നില്ല എന്നതാണ് ഇതില്‍ പ്രധാനം. ഇതുവരെ കണ്ടെത്തിയ മരുന്നുകളെല്ലാം രോഗനിയന്ത്രണത്തിനുള്ളതാണ്. പ്രമേഹചികില്‍സയിലെ ഏറ്റവും ഫലപ്രദമായ ഇന്‍സുലിന്‍ കണ്ടുപിടിച്ചിട്ട് 90 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും ഈ രോഗനിയന്ത്രണത്തിനുള്ള അവസാനവാക്കായി ഇന്‍സുലിന്റെ ഉപയോഗം തുടരുകയാണ്. അതേസമയം രോഗം പൂര്‍ണ്ണമായി ഭേദമാക്കാനുള്ള പരീക്ഷണങ്ങള്‍ ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. പരീക്ഷണങ്ങളില്‍ പലതും വിജയത്തോടടുത്തുകൊണ്ടിരിക്കുകയാണ്. പ്രമേഹനിയന്ത്രണത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട നാലു കാര്യങ്ങള്‍ ഇവയാണ്.
1.
രോഗത്തെക്കുറിച്ച് ശരിയായ അറിവും അവബോധവും
2.
ആഹാരക്രമീകരണം
3.
ശരിയായ വ്യായാമവും ചിട്ടയുമുള്ള ജീവിതശൈലി
4.
മരുന്ന്

ചികില്‍സ
ഇന്ന് പ്രമേഹചികില്‍സയ്ക്ക് ഒട്ടേറെ ഔഷധങ്ങള്‍ ലഭ്യമാണ്. അലോപ്പതിയിലും ആയുര്‍വ്വേദത്തിലുമുള്ള മരുന്നുകള്‍ക്കു പുറമേ പാന്‍ക്രിയാസ് ഗ്രന്ഥി മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയും നിലവിലുണ്ട്. വ്യാപകമായി ഉപയോഗിച്ചുവരുന്ന ഇന്‍സുലിന്‍ തന്നെ പലതരത്തിലാണ്. രോഗിയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍, സ്വീകാര്യത, പ്രായം, മറ്റു രോഗാവസ്ഥകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഏതു മരുന്നു കഴിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുക. രോഗിയുടെ അശ്രദ്ധയും അറിവില്ലായ്മയും സംശയങ്ങളുമൊക്കെ ചിലപ്പോഴെല്ലാം സങ്കീര്‍ണ്ണതകളിലേക്കു വഴിവയ്ക്കാറുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ചികില്‍സയെ സംബന്ധിച്ച ചില പ്രധാന വസ്തുതകള്‍ രോഗി മനസിലാക്കിയിരിക്കണം.
*
പ്രമേഹം നിയന്ത്രിക്കാനുള്ള ചികില്‍സ മാത്രമേയുള്ളൂ. ഭേദമാക്കാനുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
*
രോഗത്തിന്റെ ഗൌരവം, ആഹാരനിയന്ത്രണം, ചികില്‍സ തുടങ്ങിയ കാര്യങ്ങളെല്ലാം രോഗി സ്വയം അംഗീകരിക്കണം.
*
ചികില്‍സാകാര്യത്തില്‍ അമിത ആശങ്ക ആപത്താണ്. മറ്റുള്ളവര്‍ പറയുന്നതുകേട്ട് പരീക്ഷണങ്ങള്‍ നടത്തരുത്. കാരണം രോഗിയുടെ ശാരീരികാവസ്ഥയ്ക്കനുസരിച്ചാണ് ഡോക്ടര്‍ ചികില്‍സ നിര്‍ദ്ദേശിക്കുന്നത്. ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഒരാള്‍ക്ക് ഫലപ്രദമായ മരുന്ന് മറ്റൊരാളില്‍ ഫലംചെയ്യണമെന്നില്ല.
*
ടൈപ്പ് 1 പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്ക്കുക മാത്രമേ വഴിയുള്ളൂ. അതുകൊണ്ട് ഇഞ്ചക്ഷനു പകരം ഗുളിക ആവശ്യപ്പെടാന്‍ പാടില്ല.
മരുന്നുകള്‍
പ്രമേഹചികില്‍സയ്ക്ക് നിരവധി മരുന്നുകള്‍ പ്രചാരത്തിലുണ്ടെങ്കിലും സാധാരണയായി
ഉപയോഗിച്ചുവരുന്ന മരുന്നുകള്‍ മൂന്നു വിഭാഗങ്ങളില്‍പ്പെടുന്നു. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചുനിര്‍ത്തുന്ന രീതിയനുസരിച്ചാണ് മരുന്നുകളെ തരംതിരിച്ചിട്ടുള്ളത്.
1.
സെക്രീറ്റാഗോഗുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഗ്ളിമാര്‍ക്ളമൈഡ്, ഗ്ളിമപിരൈഡ് ഗുളികകള്‍.
പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്പാദനം കൂട്ടാനുള്ളതാണ് ഈ മരുന്നുകള്‍.
2.
സെന്‍സിറ്റൈസേഴ്സ് വിഭാഗത്തിലുള്ള മെറ്റ്ഫോമിന്‍, പിയോഗ്ളിറ്റാസോണ്‍ ഗുളികകള്‍.
ശരീരകോശങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് ഇന്‍സുലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു.
3.
അകാര്‍ബോസ് ഗുളികകള്‍. കുടലില്‍നിന്നും ഗ്ളൂക്കോസിന്റെ ആഗിരണം മന്ദീഭവിപ്പിക്കുന്നതിന് ഈ മരുന്ന് സഹായിക്കുന്നു. ദഹനം വേഗത്തിലാക്കുന്ന എന്‍സൈമുകളെ തടഞ്ഞുകൊണ്ടാണ് മരുന്ന് പ്രവര്‍ത്തിക്കുന്നത്.
മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിനു മുമ്പ് രോഗിയുടെ പ്രായം, വണ്ണം, ഭാരം, ഷുഗര്‍നില കൂടുന്നത് ആഹാരത്തിനുമുമ്പോ ശേഷമോ എന്നീ കാര്യങ്ങളില്‍ വ്യക്തതയുണ്ടാവേണ്ടതുണ്ട്.
ഇന്‍സുലിന്‍ എന്ന അത്ഭുതമരുന്ന്
പ്രമേഹത്തിന് ഇന്നുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും ഫലപ്രദമായ മരുന്നാണ് ഇന്‍സുലിന്‍. ഇന്‍സുലിന്റെ വരവോടെയാണ് പ്രമേഹക്കാര്‍ മറ്റുള്ളവരെപ്പോലെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ചും ടൈപ്പ് 1 പ്രമേഹക്കാര്‍ക്ക് ഇത് ഏറെ പ്രയോജനംചെയ്തു. ടൈപ്പ് 2 പ്രമേഹത്തിന് ഇന്‍സുലിന്‍ അല്ലാതെ രോഗനിയന്ത്രണത്തിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ട്.
പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉല്പാദനം നിര്‍ത്തുമ്പോള്‍ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നു. അമിതക്ഷീണമുള്ള രോഗി വളരെപ്പെട്ടെന്നുതന്നെ ഉന്മേഷവാനായിത്തീരുന്നു. ഇങ്ങനെ അത്ഭുതം സൃഷ്ടിക്കുന്ന ഇന്‍സുലിന്‍ വിവിധ തരമുണ്ട്. പ്രവര്‍ത്തനവേഗതയേയും എത്ര സമയം ഫലം നിലനില്‍ക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം വകഭേദങ്ങള്‍.
*
അതിവേഗം പ്രതികരിക്കുന്നത് (Rapid-acting)
*
വളരെ കുറച്ചു സമയംമാത്രം ഫലം നിലനില്‍ക്കുന്നത് (Short-acting)
*
വളരെനേരം ഫലം നിലനില്‍ക്കുന്നത് (Long-acting)
*
ശരാശരി വേഗത്തില്‍ പ്രവര്‍ത്തിക്കുന്നത് (Intermediate-acting)

എങ്ങനെ തെരഞ്ഞെടുക്കാം?

നിങ്ങളുടെ പ്രമേഹത്തിന് ഏതുതരം ഇന്‍സുലിനാണ് വേണ്ടതെന്ന് ഡോക്ടറും നിങ്ങളും കൂടിയിരുന്നുള്ള ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനിക്കേണ്ടത്. ഡോക്ടര്‍ക്ക് നിങ്ങളുടെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ മുഴുവന്‍ വിശദീകരിച്ചുകൊടുക്കുമ്പോള്‍ ഏതുതരം ഇന്‍സുലിനാണ് നിങ്ങളുടെ ശരീരത്തില്‍ ഫലം ചെയ്യുക എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മരുന്നു നിര്‍ദ്ദേശിക്കുക.
1.
നിങ്ങളുടെ ശരീരം എപ്രകാരമാണ് ഇന്‍സുലിനോട് പ്രതികരിക്കുന്നത്
2.
നിങ്ങളുടെ ജീവിതശൈലി, ആഹാരക്രമം, വ്യായാമം, മദ്യപാനംപോലുള്ള ശീലങ്ങള്‍
3.
ഒരുദിവസം എത്ര കുത്തിവയ്പു നടത്താന്‍ നിങ്ങള്‍ തയ്യാറാണ്
4.
ബ്ളഡ്ഷുഗര്‍ ടെസ്റിന് വിധേയമാകുന്നത് എത്ര ദിവസത്തെ ഇടവേളകള്‍ക്കിടയിലാണ്
5.
നിങ്ങളുടെ പ്രായം
6.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ്

ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതെങ്ങനെ?
ഇന്‍സുലിന്‍ കുത്തിവയ്പ് സ്വയം ചെയ്യാവുന്നതേയുള്ളൂ. തൊലിക്കടിയിലേക്കാണ് കുത്തിവയ്ക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത് വേദനാരഹിതവുമാണ്. സിറിഞ്ചോ, പേനപോലുള്ള ചെറിയ ഉപകരണമോ ഇഞ്ചക്ഷനുവേണ്ടി ഉപയോഗിക്കാം. കൈയുടെയും തുടയുടെയും പുറംഭാഗം, വയര്‍ എന്നിവിടങ്ങളിലാണ് കുത്തിവയ്ക്കുക. ദിവസവും ഒരേ സ്ഥലത്തുതന്നെ കുത്തരുതെന്നു മാത്രം. ശരീരത്തിലേക്ക് ഇന്‍സുലിന്‍ തനിയേ കടത്തിവിടാന്‍ കഴിയുന്ന പമ്പുകളും ഇന്ന് ലഭ്യമാണ്.
ഇന്‍സുലിന്‍ സൂക്ഷിക്കുമ്പോള്‍
ഇന്‍സുലിന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുത്തിവയ്ക്കുന്നതിന് മുമ്പ് പുറത്തെടുത്ത് മുറിക്കുള്ളിലെ താപനിലയിലെത്തുന്നതുവരെ കാത്തിരിക്കണം. ഫ്രിഡ്ജിന്റെ ഡോറില്‍ വയ്ക്കുന്നതാണ് ഉത്തമം. വാഹനത്തിനുള്ളില്‍ ഒരിക്കലും ഇന്‍സുലിന്‍ സൂക്ഷിക്കരുത്.
ചികില്‍സ ഘട്ടംഘട്ടമായി
മൂന്നു ഘട്ടമായി തിരിച്ചുകൊണ്ടുള്ള ചികില്‍സയാണ് സാധാരണയായി നടത്താറ്.
1.
പ്രാഥമിക ഘട്ടം: രോഗസാധ്യത കണ്ടെത്തിക്കഴിഞ്ഞുള്ള 6-8 വര്‍ഷങ്ങള്‍
2.
പ്രമേഹം കണ്ടെത്തി ആദ്യത്തെ പത്തു വര്‍ഷം
3.
പ്രമേഹം മറ്റവയവങ്ങളെ ബാധിച്ചശേഷം
ഇവിടെ ഒരു ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാതെ നോക്കാനാണ് ചികില്‍സയില്‍ ഏറ്റവും ശ്രദ്ധിക്കുന്നത്. മരുന്നുകള്‍ സമയം തെറ്റാതെ കഴിക്കുക, നിത്യേന വ്യായാമം ചെയ്യുക, ആഹാരക്രമം ചിട്ടയായി പാലിക്കുക, കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുക, ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മരുന്നുകള്‍ പുനക്രമീകരിക്കുക എന്നിവ പാലിക്കപ്പെട്ടാല്‍ അടുത്ത ഘട്ടത്തിലേക്കു രോഗം നിങ്ങളെ വലിച്ചുകൊണ്ടുപോവുകയില്ല. പ്രാഥമികഘട്ടത്തില്‍ത്തന്നെ ചികില്‍സ തുടരാനായാല്‍ രക്തത്തിലെ പഞ്ചസാരയും അനുബന്ധരോഗങ്ങളും പരിപൂര്‍ണമായി നിയന്ത്രണവിധേയമാകുന്നു. കൂടാതെ ചികില്‍സാച്ചെലവു കുറയ്ക്കാനും സാധിക്കുന്നു.
ആയുര്‍വ്വേദ ചികില്‍സ
രോഗിയുടെ ശാരീരികമായ പ്രത്യേകതകളും രോഗലക്ഷണങ്ങളുമനുസരിച്ചാണ് ആയുര്‍വ്വേദത്തിലും പ്രമേഹചികില്‍സ നടത്തുന്നത്. മരുന്നും വ്യായാമവും ആഹാരക്രമവും പിന്‍തുടര്‍ന്നുകൊണ്ടുള്ള ആയുര്‍വേദചികില്‍സയില്‍ പക്ഷേ, ഇന്‍സുലിന് ബദലില്ല. എന്നാല്‍ ഇന്‍സുലിന്റെ ഉപയോഗം കുറച്ചുകൊണ്ടുതന്നെ പ്രമേഹപ്രശ്നങ്ങള്‍ കുറയ്ക്കുന്ന മരുന്നുകള്‍ പ്രയോഗിക്കുന്നു. മധുരം ചേര്‍ക്കാത്ത കഷായവും ലേഹ്യവുമൊക്കെ പ്രമേഹക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കുന്നുണ്ട്.
ആഹാരനിയന്ത്രണം
മരുന്നിനോളംതന്നെ പ്രാധാന്യം ആഹാരനിയന്ത്രണത്തിലുണ്ട്. മധുരമുള്ളതും എണ്ണയില്‍ വറുത്തതും കൊഴുപ്പുകൂടിയതുമായ ഭക്ഷണം കര്‍ശനമായി ഒഴിവാക്കാനാണ് രോഗികള്‍ക്കു നല്‍കുന്ന നിര്‍ദ്ദേശം. പഞ്ചസാരയുടെ അംശം കൂടുതലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങളും ഒഴിവാക്കണം. നാരുള്ള ഭക്ഷണം പ്രത്യേകിച്ച് പച്ചക്കറികളും ഇലക്കറികളും കൂടുതല്‍ കഴിക്കുന്നതാണ് ഉത്തമം.
വ്യായാമം
വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ഗ്ളൂക്കോസ് കുറയും. യോഗയും നടത്തവുമാണ് ഏറ്റവും അഭികാമ്യം. മറ്റു വ്യായാമമുറകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്വീകരിക്കാം. ഡോക്ടറെ സമീപിച്ച ശേഷമേ എത്ര സമയം വ്യായാമം ചെയ്യണമെന്ന കാര്യവും തീരുമാനിക്കാവൂ.
ആയുര്‍വേദ ചികിത്സ
പ്രമേഹനിയന്ത്രണത്തെ സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലമായി ആയുര്‍വ്വേദത്തില്‍ ഒട്ടേറെ മരുന്നുകള്‍ ഇന്ന് പ്രമേഹരോഗികളില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രമേഹം അനിയന്ത്രിതമാവുന്ന ഘട്ടത്തില്‍ പ്രയോഗിക്കുന്ന ഇന്‍സുലിനു പകരംവയ്ക്കാന്‍ ആയുര്‍വ്വേദത്തില്‍ മരുന്നില്ല എന്നതൊഴിച്ചാല്‍ പ്രാരംഭഘട്ടത്തില്‍ ചികില്‍സിച്ചുതുടങ്ങുന്നവര്‍ക്ക് വളരെ ഫലപ്രദമാണ് ഈ പ്രകൃതിദത്ത ഔഷധങ്ങള്‍. നിരന്തരമായ ഉപയോഗത്തിലൂടെ ക്രമേണ ആരോഗ്യജീവിതത്തിലേക്കു മടങ്ങിയെത്താനാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഫലസിദ്ധി വളരെ സാവകാശമായതിനാല്‍ അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദം ആശ്വാസ്യമല്ല. തുടര്‍ന്നുകൊണ്ടിരുന്ന ചികില്‍സ പെട്ടെന്നു നിര്‍ത്തി ആയുര്‍വേദത്തിലേക്കു ചുവടുമാറുന്നതും കുഴപ്പം ചെയ്യും. വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങള്‍ക്കിണങ്ങുന്ന ചികില്‍സാവിധി തേടുന്നതാണ് അഭികാമ്യം.
ചികില്‍സ
ആയുര്‍വ്വേദശാസ്ത്രമനുസരിച്ച് മൂന്നു വിഭാഗങ്ങളിലായി ഇരുപതുവിധം പ്രമേഹമുണ്ട്. കഫദോഷപ്രധാനം, പിത്തപ്രധാനം, വാതപ്രധാനം എന്നിവയില്‍ വാതസംബന്ധിയായ മധുമേഹമാണ് പ്രമേഹം അഥവാ ഡയബറ്റിസുമായി ചേര്‍ന്നുനില്‍ക്കുന്നത്.
പഥ്യം
വ്യായാമംതന്നെയാണ് ഇവിടെയും പ്രധാന പഥ്യം. ചെരുപ്പും കുടയുമില്ലാതെയുള്ള നടത്തമാണ് ചക്രദത്തംഅനുശാസിക്കുന്ന ഏറ്റവും ഉത്തമമായ വ്യായാമം. ആഹാരപഥ്യത്തില്‍ മോര്, രസം, നെല്ലിക്ക, മഞ്ഞല്‍, പടവലം, മലര്‍ എന്നിവ ധാരാളം കഴിക്കാനും എണ്ണ, നെയ്യ്, തൈര്, തേങ്ങ, മല്‍സ്യം, മാംസം, പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, അരച്ചുണ്ടാക്കുന്ന ആഹാരം എന്നിവ ഒഴിവാക്കാനും നിഷ്ക്കര്‍ഷിക്കുന്നു. പകലുറക്കവും പാടില്ല.
ഔഷധങ്ങള്‍
1. മൂത്രാധിക്യം കലശലാകുമ്പോള്‍ ശതാവരിത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര് ഇവകൊണ്ടുള്ള കഷായം.
2.
മൂത്രച്ചുടീലിന് ശതാവരിപ്പാല്‍ക്കഷായം. നെല്ലിക്കനീര്, മഞ്ഞള്‍പ്പൊടി, വാഴപ്പിണ്ടി നീര് എന്നിവ ചേര്‍ത്ത മിശ്രിതം സേവിക്കാം. പാവയ്ക്കാനീരും മഞ്ഞള്‍പ്പൊടിയും തേനില്‍ചേര്‍ത്ത് സേവിക്കാം. കൂവളത്തില, കരിങ്ങാലി, പതിമുഖം എന്നിവ ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.
3.
മൂത്രത്തിന് കലക്കമുണ്ടെങ്കില്‍ പതിമുഖം, ചെങ്ങനിനീര്‍ക്കിഴങ്ങ്, താമരവളയം, ഞാവല്‍പ്പൂ, ഇലിപ്പിക്കാതല്‍, താതിരിപ്പൂ ഇവകൊണ്ടുള്ള വെള്ളം.
4.
അമിതദാഹത്തിന് തെറ്റാമ്പരല്‍ചൂര്‍ണ്ണം കന്മദം ചേര്‍ത്ത് സേവിക്കാം.
5.
ഇന്‍സുലിന്റെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിന് മധുരവും നെയ്യും ചേര്‍ക്കാതെ പൊടിരൂപത്തില്‍ തയ്യാറാക്കുന്ന ച്യവനപ്രാശം ഗുണപ്രദമാണെന്ന് കാണുന്നു. തലയില്‍ ചെയ്യുന്ന തക്രധാരചികില്‍സയ്ക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതു കുറയ്ക്കാം എന്നൊരു നേട്ടമുണ്ട്. ക്ഷീണത്തിനും പൂപ്പല്‍പ്രശ്നള്‍ക്കും ശമനമുണ്ടാകുന്നു.
6.
ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടുന്ന വിഷപദാര്‍ത്ഥങ്ങളെ പുറംതള്ളുന്ന ശോദനചികില്‍സ.
നാട്ടുമരുന്നുകള്‍
കാട്ടുജീരകം:
പ്രമേഹത്തിനുള്ള ദിവൌഷധമായി കരുതപ്പെടുന്നു. പ്രമേഹം തടയാനും ഉണ്ടെങ്കില്‍ കുറയ്ക്കുവാനും അനുബന്ധരോഗങ്ങള്‍ ശമിപ്പിക്കാനും ഈ ഔഷധത്തിനു കഴിവുണ്ട്.
നെല്ലിക്ക:
ഒരു സ്പൂണ്‍ നെല്ലിക്കനീര് (വെള്ളംചേര്‍ക്കാതെ), ഒരു നുള്ള് മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കാം. ഷുഗര്‍ കൂടുമ്പോള്‍ 2 സ്പൂണ്‍വീതം കഴിക്കാം.
വെളുത്തുള്ളി:
അതിയായ രോഗപ്രതിരോധശേഷിയുള്ള വെളുത്തുള്ളി അനുബന്ധരോഗങ്ങളെ ഉന്മൂലനം ചെയ്യും. ഒന്നോ രണ്ടോ അല്ലി ചവച്ചുകഴിക്കാം. പാലില്‍ ചേര്‍ത്തു കാച്ചാം. കറികളില്‍ ചേര്‍ക്കാം.
ഉള്ളി (സവാള):
രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ അത്യുത്തമം. ഉള്ളിയിലെ അല്ലിസിന്‍ എന്ന രാസവസ്തുവാണ് ഇതിനു സഹായിക്കുന്നത്.
കറിവേപ്പില:
അമിതവണ്ണവും കൊള്ട്രോളും കുറയ്ക്കുന്നു. നീരെടുത്ത് മഞ്ഞള്‍ ചേര്‍ത്ത് സേവിക്കാം.
ആര്യവേപ്പ്:
കൂവളത്തിലയുടെ നീരും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം.
കറുവപ്പട്ട, ഗ്രാമ്പൂ:
ഈ സുഗന്ധദ്രവ്യങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
ഉലുവ:
ഉലുവയിലെ സോളബിന്‍ ഫൈബര്‍ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.
തേന്‍:
മധുരമുള്ള ഉല്‍പ്പന്നമാണെങ്കിലും തേന്‍ മറ്റ് ഔഷധങ്ങളുമായി ചേരുമ്പോള്‍ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുകയും കോശനിര്‍മ്മിതി നടത്തുകയും ചെയ്യുന്നു. ഊര്‍ജ്ജദായകവുമാണ്.
സിദ്ധ ചികില്‍സ
പ്രമേഹത്തിന് പ്രകൃതിദത്തമായ ഔഷധങ്ങള്‍ക്കൊണ്ടുള്ള ചികില്‍സ സിദ്ധയിലും നിലവിലുണ്ട്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികില്‍സ വിധിക്കുന്നത്. നെല്ലിക്ക, മഞ്ഞള്‍, ചക്കരക്കൊല്ലി, കരിഞ്ചീരകം, ഉലുവ, ഞാവല്‍പ്പഴത്തിന്റെ വിത്ത് തുടങ്ങിയവകൊണ്ടുള്ള ഔഷധക്കൂട്ടുകള്‍ പ്രയോഗിക്കുന്നു.


പ്രമേഹജീവിതം
പ്രമേഹമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മാനസികമായി തകരുന്നവരാണ് അധികവും. എന്നാല്‍ എത്രയോ പ്രമേഹരോഗികള്‍ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്തിക്കൊണ്ട് ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുന്നുണ്ടെന്നോര്‍ക്കണം. പ്രമേഹം നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് പുതിയൊരു ജീവിതക്രമത്തിലേക്ക് ചുവടു മാറുകയാണ്. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നപ്രകാരമായിരിക്കും ആ ജീവിതം. ആഹാരനിയന്ത്രണം, മരുന്ന്, വ്യായാമം എന്നീ മൂന്ന് കാര്യങ്ങള്‍ ചിട്ടയോടെ കൈകാര്യം ചെയ്യുന്നപക്ഷം പ്രമേഹം എന്ന രോഗത്തെ ഒരു സുഹൃത്തിനെപ്പോലെ ഒപ്പം കൂട്ടാം. അതിനായി പത്തു പ്രമാണങ്ങളെ കൂട്ടുപിടിക്കാം
1. പരിശോധനകള്‍ മുടക്കരുത്
കേവലം ഒരു നിമിഷത്തെ അശ്രദ്ധ മതി നിങ്ങളുടെ പ്രമേഹം അനിയന്ത്രിതമാവാന്‍. കഴിക്കുന്ന ആഹാരത്തിലോ മരുന്നിലോ അസ്വാഭാവികമായി എന്തെങ്കിലും വ്യതിയാനമുണ്ടായാല്‍, ബ്ളഡ്ഷുഗര്‍ കുത്തനെ ഉയരാം. അതുകൊണ്ട് രക്തപരിശോധന മുടങ്ങാന്‍ ഇടവരുത്തരുത്. മാത്രമല്ല താഴെ പറയുന്ന ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാലും ഉടനെ രക്തപരിശോധന നടത്തണം.
*
നിങ്ങളുടെ മരുന്ന് മാറ്റണമെന്നുണ്ടെങ്കില്‍
*
മറ്റെന്തെങ്കിലും രോഗത്തിനു മരുന്നു കഴിക്കേണ്ടി വരുമ്പോള്‍
*
നിങ്ങളുടെ ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്തുന്നുവെങ്കില്‍
*
നിങ്ങളുടെ വ്യായാമമുറയോ ദൈനംദിനപ്രവര്‍ത്തനങ്ങളോ മാറ്റുകയാണെങ്കില്‍
*
രോഗത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ നിങ്ങളെ അലട്ടുകയാണെങ്കില്‍, അതായത് മരുന്ന് ഫലിക്കുന്നില്ലെന്നു തോന്നുകയാണെങ്കില്‍.
2. മരുന്നുകള്‍ മുറ തെറ്റാതെ
പ്രമേഹം പരിപൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാനാവില്ല എന്നതുകൊണ്ട് ജീവിതകാലം മുഴുവന്‍ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടതുണ്ട്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ സമയം തെറ്റാതെ കൃത്യമായി കഴിക്കുന്ന കാര്യത്തില്‍ പ്രമേഹരോഗി എപ്പോഴും ശ്രദ്ധിക്കണം. നിര്‍ദ്ദേശിക്കപ്പെട്ട അളവു തെറ്റാതെ മരുന്നു കഴിക്കുന്നതിലും ശ്രദ്ധ വേണം. യാത്രയ്ക്കിടയിലായാലും ജോലിസ്ഥലത്തായാലും മരുന്നുകള്‍ എപ്പോഴും കൂടെ കരുതണം.
3. അപായം മണക്കുന്ന ആഹാരം വേണ്ട
ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയാണ് ആരോഗ്യം അപകടത്തിലാക്കുന്ന മൂന്നു പാപങ്ങള്‍. ഇതു മൂന്നും വര്‍ജ്ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണ് എല്ലാ പ്രമേഹരോഗികളോടും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറ്. കൂടാതെ ഭക്ഷണക്രമത്തില്‍ പ്രമേഹരോഗി മറ്റു ചിലതുകൂടി ശ്രദ്ധിക്കേണ്ടതാണ്.
*
എല്ലാ ദിവസവും ഒരേ സമയത്ത് ആഹാരം കഴിക്കുക. ഇത് നിങ്ങളുടെ ഇന്‍സുലിന്‍, ഷുഗര്‍ എന്നിവയുടെ നില ഒരേ ലെവലില്‍ നിലനിര്‍ത്താന്‍ സഹായിക്കും.
*
കഴിയുന്നതും ദിവസം മൂന്നു നേരം ആഹാരം കഴിക്കുക. മരുന്നോ ഇന്‍സുലിനോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിടക്കാന്‍ പോകുംമുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കണം. മൂന്നു നേരത്തെ ആഹാരം അഞ്ചോ ആറോ തവണയായും കഴിക്കാം.
*
നാരുകള്‍ കൂടുതലടങ്ങിയ വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഓട്സ്, ബീന്‍സ്, വിവിധതരം പയറുകള്‍, പച്ചക്കറികള്‍, മുരിങ്ങയ്ക്ക, തവിടുള്ള ധാന്യങ്ങള്‍ എന്നിവ യില്‍ ധാരാളം നാരുകളടങ്ങിയിട്ടുണ്ട്.
*
പ്രമേഹരോഗികള്‍ക്ക് വിശപ്പ് കൂടുതലായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നും. വിശപ്പകറ്റാന്‍ കാലറി കുറഞ്ഞ ഭക്ഷണം കഴിക്കാം. ഉദാ-മത്തങ്ങ, വത്തയ്ക്ക.
*
ചോറ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മുട്ടയുടെ മഞ്ഞ, പോര്‍ക്ക്, ബീഫ് തുടങ്ങിയവ നിയന്ത്രിക്കുക. മധുരപലഹാരങ്ങളുടെ കാര്യത്തിലും നിയന്ത്രണം വേണം. ഒരു ഭക്ഷണവും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നല്ല നിയന്ത്രിക്കണമെന്നാണ് തത്വം.
പഞ്ചസാരയും പായസവും പഴവുമൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ ചില വസ്തുതകളുണ്ടെന്ന് ഓര്‍ക്കണം. പഞ്ചസാരയും മധുരമുള്ള ഭക്ഷണസാധനങ്ങളും രക്തത്തിലെ ഷുഗര്‍നില പെട്ടെന്നു വര്‍ദ്ധിപ്പിക്കുമെന്നറിയാമല്ലോ. അതുകൊണ്ടാണ് മധുരം ഒഴിവാക്കാന്‍ പറയാനുള്ള കാരണം. നേരേമറിച്ച് ഒരു ഗുണവുമില്ലാത്ത പഞ്ചസാരയ്ക്കു പകരം ഒരു പഴം തിന്നാല്‍ മധുരവും നാരും വൈറ്റമിനും ഒരുമിച്ചു ലഭിക്കുന്നു. എന്നാല്‍ ഇത്തരം അവബോധം വളരെ കുറച്ചുപേര്‍ക്കുമാത്രമേ ഉണ്ടാവൂ. അല്ലാത്തവരെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അശ്രദ്ധയും ഓര്‍മ്മപ്പിശകുംകൊണ്ട് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവും.
4. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യായാമം ആരോഗ്യം തൃപ്തികരമാകുന്ന പക്ഷം മുടക്കാതെ നോക്കണം. എന്തെങ്കിലും രോഗമോ ദേഹാസ്വാസ്ഥ്യമോ തോന്നുന്നപക്ഷം വ്യായാമം ചെയ്യരുത്. ജലദോഷമുള്ളപ്പോള്‍പോലും വ്യായാമത്തിനു മുതിരരുത്.
5.പാദരോഗങ്ങളെ കരുതിയിരിക്കണം
ബ്ളഡ്ഷുഗര്‍നില ഉയരുന്നതിന്റെ ഫലമായി രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം മന്ദീഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം ആദ്യം കാലുകളെയാണ് ബാധിക്കുക. അതുകൊണ്ട് പാദസംരക്ഷണത്തില്‍ പ്രമേഹരോഗി അതീവശ്രദ്ധ കാണിക്കേണ്ടതുണ്ട്. ദിവസവും കിടക്കുംമുമ്പ് വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ പാദങ്ങള്‍ വൃത്തിയായി കഴുകുക, മുറിവുകളോ ചതവുകളോ ഉണ്ടാവാതെ സൂക്ഷിക്കുക, എപ്പോഴും മൃദുത്വമുള്ള ചെരുപ്പ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ എപ്പോഴും കരുതലുണ്ടാവണം.
6. കാഴ്ച മങ്ങിയാല്‍ ഉടന്‍ പരിശോധിക്കണം
ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നം ഏതു നിമിഷവും പ്രമേഹരോഗികളെ ബാധിക്കാനിടയുണ്ട്. കണ്ണിന്റെ റെറ്റിനയുടെ പ്രവര്‍ത്തനം തകരാറിലാകുന്ന റെറ്റിനോപ്പതി രോഗിയെ അന്ധകാരത്തിലേക്കു തള്ളിവിടും. അതുകൊണ്ട് പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ നേത്രപരിശോധനയ്ക്കു വിധേയമാകണം. കണ്ണുകള്‍ക്ക് നീറ്റലോ പുകച്ചിലോ നിറം മാറ്റമോ വേദനയോ കാഴ്ച മങ്ങലോ അനുഭവപ്പെട്ടാല്‍ നിങ്ങളുടെ ഡോക്ടറെ വിവരമറിയിക്കണം.
7. ഡോക്ടറുടെ ഫോണ്‍നമ്പറും പ്രിസ്ക്രിപ്ഷനും കരുതിയാല്‍ സുരക്ഷിതം
പ്രമേഹരോഗം ഏതു സമയത്തും നിര്‍ണ്ണായകമായി മാറാവുന്നതായതിനാല്‍ ഡോക്ടറുമായുള്ള ആശയവിനിയം എപ്പോഴും ആവശ്യമുണ്ട്. യാത്രയ്ക്കിടയിലോ മറ്റോ പെട്ടെന്ന് ഒരടിയന്തിരസഹായം ആവശ്യമായി വന്നാല്‍ ഡോക്ടറെ ഫോണില്‍ കണ്‍സള്‍ട്ട് ചെയ്യുന്നതായിരിക്കും കൂടുതല്‍ പ്രായോഗികം. 8. മനസിനെ അലട്ടുന്ന പ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം
പ്രമേഹമുള്ളവര്‍ക്ക് പെട്ടെന്നു ദേഷ്യവും സങ്കടവുമൊക്കെ വരാറുണ്ട്. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനാവാത്തതിന്റെയും ജീവിതത്തിന് നിയന്ത്രണരേഖ ഉണ്ടായിപ്പോയതിന്റെയും പേരിലാവാം ഇതൊക്കെ. മാനസികസംഘര്‍ഷങ്ങള്‍ ബ്ളഡ്ഷുഗര്‍ നില ഉയര്‍ത്തുമെന്നതുകൊണ്ട് ടെന്‍ഷനുണ്ടാകുന്ന കാര്യങ്ങളില്‍നിന്ന് പ്രമേഹരോഗി അകന്നുനില്‍ക്കുന്നതാണ് നല്ലത്. ദൈനംദിനജീവിതം ശാന്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ യോഗയും മെഡിറ്റേഷനുമൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്.
9. ഉറക്കത്തെ കൂട്ടുപിടിക്കൂ പകല്‍ ഉന്മേഷത്തോടെ കഴിയാം
പകലുറക്കവും ഉറക്കമില്ലാത്ത രാത്രിയും പ്രമേഹരോഗികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് രാത്രികള്‍ ഇവര്‍ക്ക് ഉറക്കമില്ലാത്ത കാളരാത്രികകളായിരിക്കും. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് ഉറക്കത്തിലാണ്. അതുകൊണ്ട് ഉറക്കമൊഴിയാതെ സൂക്ഷിക്കണം. പകലുറക്കം ഒഴിവാക്കിയാല്‍ രാത്രി സുഖമായുറങ്ങാം. പകല്‍സമയത്ത് ഉറക്കം വരുമ്പോള്‍ പുറത്തിറങ്ങി നടക്കുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
10. അവയവങ്ങളെ രോഗങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്
പ്രമേഹം നിയന്ത്രണവിധേയമായില്ലെങ്കില്‍ ശരീരത്തിലെ ഓരോ അവയവങ്ങളെയും രോഗം കാര്‍ന്നുതിന്നാന്‍ തുടങ്ങും. കണ്ണ്, കിഡ്നി, ഹൃദയം, ഞരമ്പുകള്‍, രക്തക്കുഴലുകള്‍ എന്നിങ്ങനെ പല അവയവങ്ങളെയും വിവിധ രോഗങ്ങള്‍ പിടികൂടും. അതുകൊണ്ട് പ്രമഹത്തെ ഒരിക്കലും നിസാരമായി കാണുകയോ അവഗണിക്കുകയോ ചെയ്യരുത്.
മേല്‍ പറഞ്ഞ പത്തു പ്രമാണങ്ങള്‍ പാലിക്കുന്ന ഒരാള്‍ക്ക് പ്രമേഹജീവിതം ദുരിതമയമാവുകയില്ല. ഏതു സമയത്തും ആരെയും ചാടിപ്പിടിക്കുന്ന ജലദോഷത്തെ അകറ്റിനിര്‍ത്താന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടല്ലോ. വെയിലത്തും മഴയത്തും കുട ചൂടുന്നതും മഞ്ഞുകൊള്ളാതെ തൊപ്പിവയ്ക്കുന്നതുമൊക്കെ അതുകൊണ്ടാണ്. ഇതുപോലൊരു കരുതല്‍ ഒരു പ്രമേഹരോഗിക്ക് ജീവിതത്തിലെ ഓരോ ചുവടുകളിലുമുണ്ടായിരിക്കണം. ആല്‍ക്കഹോളും പാല്‍പ്പായസവുമൊക്കെ പ്രലോഭനങ്ങളുടെ രൂപത്തില്‍ മുന്നിലെത്തും. അപ്പോഴെല്ലാം മനസില്‍ ഒരു കുടനിവര്‍ത്തുക. പിന്നെ ജീവിതം ഭദ്രം.

No comments:

Post a Comment